വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന കാര്യം വനംവകുപ്പ് പരിഗണിക്കണമെന്ന് പി.സി.ജോര്‍ജ്

pc george

പാലക്കാട് : കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന കാര്യം വനംവകുപ്പ് പരിഗണിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കേരള ജനപക്ഷം പാര്‍ട്ടിയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.

വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊല്ലണം. ഇങ്ങനെ ചെയ്താല്‍ വനംവകുപ്പിന് ലാഭവും കര്‍ഷകര്‍ക്ക് രക്ഷയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാന്‍ കിട്ടും. വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ച് വനംവകുപ്പ് വിദേശത്തു പോയി പഠിച്ച് മനസിലാക്കണം. കേരളത്തില്‍ നിയമം പാലിക്കുന്നതിനാലാണ് മനുഷ്യര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. കാട്ടാനയെ വെടിവച്ചു കൊല്ലണമെന്നു പറയുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും പി.സി. അറിയിച്ചു.

പിണറായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്. ഇതേ രീതിയില്‍ ഭരണം മുന്നോട്ട് പോകണമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

Top