മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ പി സി ജോർജിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് പി.സി ജോർജ് ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. അറസ്റ്റ് ഉണ്ടായാൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണം.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീലിന്റെ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പ്രതികളായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി. ജോർജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്.

Top