കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുതട്ടിലാണ് പ്രവര്‍ത്തിക്കുന്നത് : പി.സി. ജോര്‍ജ്

കോട്ടയം: എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുതട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘എല്‍.ഡി.എഫും യു.ഡി.എഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കില്‍ ഇപ്പൊ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാ കൊള്ളക്കാരന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ട് ഇരിക്കുന്നു. ആ കൊള്ളക്കാരന്റെ ബി ടീമായിട്ട് വി.ഡി. സതീശനും. വ്യക്തിപരമായി സതീശനെ എനിക്കിഷ്ടമാണ്. പക്ഷേ, രാഷ്ട്രീയമായി നോക്കുമ്പൊ വലിയ കുഴപ്പമാ. ഇപ്പൊ കേരളത്തില്‍ ആകെ ഒരു പ്രതിപക്ഷമേ ഉള്ളൂ. നമ്മടെ ഗവര്‍ണര്‍’, പി.സി. ജോര്‍ജ് പറഞ്ഞു.

‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആദ്യമായി എതിര്‍ത്തത് ഞാനാണ്. പത്തുമുന്നൂറ് പോലീസുകാരും പെണ്ണുങ്ങളും, ഇപ്പുറത്ത് ഞാനൊറ്റയ്ക്ക്. പക്ഷേ, കുറച്ചുകഴിഞ്ഞ് ആയിരക്കണക്കിന് അയ്യപ്പന്മാര്‍ എന്റെ കൂട്ടത്തില്‍ കൂടി. അന്ന് ആദ്യമായി സഹായത്തിനെത്തിയത് കെ. സുരേന്ദ്രനാണ്. അന്ന് മുതലുള്ള ബന്ധമാണ് സുരേന്ദ്രനുമായി ഉള്ളത്’, ജോര്‍ജ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. മത്സരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുമായല്ല താന്‍ നില്‍ക്കുന്നത്. ബി.ജെ.പി. നേതൃത്വം എന്ത് പറയുന്നോ അത് കേള്‍ക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Top