റെക്കോഡ് നേട്ടത്തില്‍ പേ ടിഎം, കിതച്ച് ഫോണ്‍പേയും ഗൂഗിള്‍ പേയും

ന്യൂഡല്‍ഹി: വരുമാനത്തില്‍ ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയെ മറികടന്ന് ഇന്ത്യന്‍ ഫിന്‍ടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വര്‍ഷത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോണ്‍ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാള്‍ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം.

ഫോണ്‍പേയും ഗൂഗിള്‍ പേയും യുപിഐ പി2പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ബിസിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തില്‍ പേടിഎം മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയെന്ന് പറയാം. നാലാം പാദത്തില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 101 ശതമാനം വര്‍ധിച്ച് 182 കോടി രൂപയുടെ യുപിഐ ഇന്‍സെന്റീവും പേടിഎമ്മിനുണ്ടായിരുന്നു.

വാലറ്റ്, യുപിഐ, പോസ്റ്റ്പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്ടാഗ് തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങളും പേയ്മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.

കൂടാതെ, കമ്പനി വായ്പകള്‍ നല്‍കാനും ആരംഭിച്ചിരുന്നു. പേടിഎം പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യുന്ന വായ്പകളുടെ മൂല്യത്തില്‍ 364 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, സാമ്പത്തിക സേവനങ്ങള്‍ക്കും മറ്റുമുള്ള വരുമാനം 183 ശതമാനം വര്‍ധിച്ച് 475 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള വരുമാനം 252 ശതമാനം ഉയര്‍ന്ന് 1,540 കോടി രൂപയായി.

സെയില്‍സ്, മാന്‍പവര്‍, ടെക്‌നോളജി മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി ഗണ്യമായ നിക്ഷേപമാണ് പേടിഎം നടത്തുന്നത്. ഇതിലൂടെ കൂടുതല്‍ വളര്‍ച്ച പേടിഎം ലക്ഷ്യമിടുന്നു.

Top