മുത്തൂറ്റ് വധക്കേസ്; എട്ട് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവ്

highcourt

കൊച്ചി: പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ എട്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്. എട്ട് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.

രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.

2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചിരുന്നത്. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്.

2009 ആഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജ്ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്.

ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജ്ജി നെ കൊലപ്പെടുത്തിയെന്നാണ് കേസില്‍ പറഞ്ഞിരുന്നത്.

Top