രോഗികള്‍ കൂടുന്നു; വീടുകളില്‍ ചികിത്സ നടത്തുന്ന രീതി കൊണ്ടുവരണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളേയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. രോഗികളുടെ എണ്ണം കൂടി നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടായതോടെയാണ് ഈ നിര്‍ദേശം മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ട് വച്ചത്.

എന്നാല്‍ ഇവരുടെ തുടര്‍ ആരോഗ്യ പരിശോധന എങ്ങനെ നടത്തുമെന്നതിലാണ് സര്‍ക്കാരിന് ആശങ്ക. സംസ്ഥാനത്ത് 29 സര്‍ക്കാര്‍ ആശുപത്രികളിലാണ് നിലവില്‍ കൊവിഡ് ചികില്‍സ നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളിലുള്‍പ്പെടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത അവസ്ഥയായി.

ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലയിടത്തും സൗകര്യങ്ങളുടെ കുറവുണ്ട്. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരുമില്ല. രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ 45 ശതമാനത്തിനും രോഗലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്കാകട്ടെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രവും. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. ഇത് കണക്കിലെടുത്താണ് ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിച്ചാല്‍ മതിയെന്ന നിര്‍ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top