ന്യൂസ്‌ക്ലിക്ക് റെയ്ഡ്; അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയില്‍ വിട്ട് പട്യാല ഹൌസ് കോടതി

ഡല്‍ഹി: ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. പട്യാല ഹൌസ് കോടതിയുടേതാണ് നടപടി. യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ന്യൂസ് ക്‌ളിക്ക് വാര്‍ത്താ പോര്‍ട്ടലിന്റെ ഡല്‍ഹി ഓഫീസ് പൊലീസ് ഇന്നലെ പൂട്ടി മുദ്രവച്ചിരുന്നു.

പോര്‍ട്ടലിന്റെ ഓഫീസും മാദ്ധ്യമ പ്രവര്‍ത്തകരുടെ വസതികളും ഉള്‍പ്പെടെ 30 സ്ഥലങ്ങളിലാണ് ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തു. ന്യൂസ് ക്ലിക്കിനും 10 മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യു.എ. പി.എ പ്രകാരം ആഗസ്റ്റ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഊര്‍മിളേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, സത്യം തിവാരി, ഭാഷാ സിംഗ്, വീഡിയോ ജേണലിസ്റ്റ് അഭിസാര്‍ ശര്‍മ്മ, സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ സഞ്ജയ് രജൗറ, ശാസ്ത്രജ്ഞന്‍ ഡി. രഘുനന്ദന്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ മുബയിലെ വസതിയിലും റെയ്ഡ് നടന്നു. കാര്‍ട്ടൂണിസ്റ്റ് ഇര്‍ഫാന്‍, മാദ്ധ്യമ പ്രവര്‍ത്തകരായ സുബോധ് വര്‍മ, അനുരാധ രാമന്‍, അദിതി നിഗം, സുമേധ പാല്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവരുടെ വസതികളും പരിശോധിച്ചു. മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തിരുന്നു.

കാര്‍ഷിക ബില്‍, കര്‍ഷക പ്രതിഷേധം, ഷഹീന്‍ ബാഗിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയവയില്‍ ചൈനീസ് നിര്‍ദേശപ്രകാരം ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top