ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ഗുരുദാസ്പുര്‍ എസ് പിയെ എന്‍ ഐ എ ചോദ്യം ചെയ്തു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗ്, അദ്ദേഹത്തിന്റെ പാചകക്കാരന്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
സല്‍വീന്ദര്‍ സിംഗിന്റെ മൊഴികളില്‍ ദുരൂഹത നിലനില്‍ക്കുന്നതാണ് ഗുരുദാസ്പുര്‍ എസ്പിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. എത്ര തീവ്രവാദികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണിത്. സ്ത്രീകളെ ഉപയോഗിച്ചു രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാം എന്നാണ് എന്‍ ഐ എ യുടെ നിഗമനം .
എസ്പിക്ക് ഐ എസ് ഐ യുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധന വിധേയമാക്കും. എസ്പി യുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ള പശ്ചാത്തലത്തില്‍ ആണ് എന്‍ ഐ എ തീരുമാനം.പത്താന്‍കോട്ടുളള ഒരു തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് തീവ്രവാദികള്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്പിയുടെ പാചകക്കാരനും ജ്വല്ലറി ഉടമ രാജേഷ് വര്‍മ്മയും മൊഴി നല്‍കിയിരിക്കുന്നത്. മൂവരുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉളളതും എസ്പിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.