ശബരിമല വിവാദങ്ങൾ ഇല്ലാത്ത തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇടതുപക്ഷത്തിന് സാധ്യത തെളിയുന്നു . . .

സി.പി.എം ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ലോകസഭ മണ്ഡലമാണ് പത്തനംതിട്ട, സി. പി.എം കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിനെയാണ് ഈ ദൗത്യം പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, നിയമസഭാ മണ്ഡലങ്ങളും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. നിലവിലെ എംപി യുഡിഎഫിലെ ആന്റോ ആന്റണി നാലാം ഊഴം ലക്ഷ്യമിട്ടാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.

2009-ൽ , മണ്ഡലം രൂപീകരിച്ചതു മുതൽ… ആന്റോ ആന്റണിയെയാണ് പത്തനംതിട്ടക്കാർ ലോക്സഭയിലേക്ക് അയച്ചിരിക്കുന്നത്. 2014 ൽ പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ ആന്റോ ആന്റണി, 2019 ൽ ഇടതുപക്ഷ സ്ഥാനാർഥി വീണാ ജോർജിനെ പരാജയപ്പെടുത്തിയാണ് വിജയം ആവർത്തിച്ചിരുന്നത്. കഴിഞ്ഞ 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആന്റോ ആന്റണിക്കെതിരെ , മണ്ഡലത്തിൽ നിലനിൽക്കുന്ന വോട്ടർമാരുടെ അതൃപ്തിയിലാണ് , സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത്.

എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ സംഘടനാ സംവിധാനം, ഇടതുപക്ഷത്തിന് എപ്പോഴും പ്രചാരണ തുടക്കത്തിൽ മേൽക്കൈ നൽകാറുണ്ട്. ശബരിമല വിവാദവും , രാഹുൽ ഗാന്ധി ഇഫക്ടുമാണ് , കഴിഞ്ഞ തവണത്തെ തോൽവിയുടെ പ്രധാന കാരണമായി ഇടതുപക്ഷം വിലയിരുത്തുന്നത്. ഈ രണ്ട് കാര്യങ്ങളും , ഇത്തവണ വിലപ്പോവില്ലന്നതിനാൽ , വലിയ ആത്മവിശ്വാസത്തിലാണ് സി.പി.എം മുന്നോട്ടു പോകുന്നത്.

2009ലേതുപോലെ ഈസി വാക്കോവർ ആയിരുന്നില്ല തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിൽ ആന്റോ ആന്റണിയെ കാത്തിരുന്നിരുന്നത്. 2009ൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ, 2014ൽ എത്തിയപ്പോൾ ഇത് അറുപതിനായിരത്തിൽ താഴെയായി കുത്തനെ കുറയുകയാണുണ്ടായത്. ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ്, രണ്ടാം വട്ടം ഇടതു സ്വതന്ത്രനായി എതിരാളിയായി എത്തിയതാണ് , ആൻ്റോ ആൻ്റണിക്ക് തിരിച്ചടിയായിരുന്നത്. 2019-ൽ, ശബരിമല വിഷയം ആളിക്കത്തിയതും , യു.ഡി.എഫിന് ഗുണമായി.

ശബരിമല പ്രചാരണ വിഷയമാക്കി മാറിയതോടെയാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി വീണാജോർജും , എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ കഴിഞ്ഞ തവണത്തെ എതിരാളികൾ. പോരാട്ടച്ചൂട് ആവോളമറിഞ്ഞ ആ അങ്കത്തിൽ, ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ,ഭൂരിപക്ഷം അമ്പതിനായിരത്തിലും താഴെയായിരുന്നു.

ഇത്തവണ ആന്റോ ആന്റണിയുടെ കെടുകാര്യസ്ഥതയും ഇടതുപക്ഷത്തിൻ്റെ പ്രചരണായുധമാണ്. ക്രൈസ്തവവോട്ടുകളെ ഒപ്പം കൂട്ടി മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തോമസ് ഐസക്കിനെ നിയോഗിച്ചതും അതിനു വേണ്ടിയാണ്. ഓർത്തഡോക്സ്, യാക്കോബായ സഭകൾക്ക് വ്യക്തമായ മേൽക്കയ്യുള്ള മണ്ഡലമാണ് പത്തനംതിട്ട. ഏതെങ്കിലും ഒരു വിഭാഗം എതിരായാൽ , മറുവിഭാഗത്തിൻ്റെ വോട്ട് കൊണ്ട് മറികടക്കാൻ കഴിയുമെന്നതാണ് കണക്ക് കൂട്ടൽ. സമുദായ നേതൃത്വങ്ങളുമായി തോമസ് ഐസക്കിനുള്ള ബന്ധവും , വോട്ടായി മാറുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

മുൻ പൂഞ്ഞാർ എം.എൽ.എയായ പി സി ജോർജിന്റെ ബിജെപിപ്രവേശനം , എൻഡിഎയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ടെങ്കിലും , കഴിഞ്ഞ തവണ നേടിയ വോട്ടുകൾ ലഭിച്ചില്ലങ്കിൽ , അത് പി.സി ജോർജിനും നാണക്കേടായി മാറും.

2014-ൽ എം ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകളുടെ അടിത്തറയിൽ നിന്ന്, ശബരിമല വിഷയം ശക്തമായ 2019 -ൽ എത്തിയപ്പോൾ, ബി ജെ പിയുടെ വോട്ടുകൾ കുത്തനെയാണ് ഉയർന്നിരുന്നത്.
രണ്ട് ലക്ഷത്തിനടുത്തുള്ള അടിസ്ഥാന വോട്ടുകൾ കണക്കാക്കിയാണ് , ഇത്തവണ ബിജെപി പ്രചാരണം പ്ലാൻ ചെയ്തിരിക്കുന്നത്.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ, ഇപ്പോഴും പി.സി ജോർജിന് സ്വാധീനമുണ്ടെന്നാണ് , ബി.ജെ.പിയുടെ വിലയിരുത്തൽ.പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകളും, മോദി എഫക്ടിൽ നേടുന്ന നിഷ്പക്ഷ വോട്ടുകളും കൂടിയാകുമ്പോൾ, വിജയം കൊയ്യാമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

അതേസമയം , ശക്തമായ ത്രികോണ മത്സരത്തിൽ , കഴിഞ്ഞ തവണ വിജയിച്ചതുപോലെ , ഇത്തവണയും വിജയിക്കാമെന്നാണ് , ആൻ്റോ ആൻ്റണിയും യു.ഡി.എഫും പ്രതീക്ഷിക്കുന്നത്. പിണറായി സർക്കാറിനെതിരായ ജനവികാരം വോട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ മുന്നോട്ടു പോകുന്നത്.

എന്നാൽ, യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും ഈ കണക്കു കൂട്ടലുകളെല്ലാം , റിസൾട്ട് വരുമ്പോൾ പാടെ തെറ്റുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. ശബരിമല വിവാദത്തിന് ഈ തിരഞ്ഞെടുപ്പിൽ പ്രസക്തി ഇല്ലാത്തതിനാൽ , ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ കിട്ടില്ലന്നാണ് പാർട്ടി വിലയിരുത്തൽ. കേരള കോൺഗ്രസ്സ് ഇടതുപക്ഷത്ത് എത്തിയതും , തോമസ് ഐസക്കിൻ്റെ വിജയ സാധ്യത വർദ്ധിപ്പിക്കുന്നതായാണ് , അവർ ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top