പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ ബെംഗളുരുവില്‍ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോയത്. ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു.

വീജീഷിന്റെയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി. 14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍, അസി. മാനേജര്‍ എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.

 

Top