പാസ് വേര്‍ഡ് നല്‍കിയില്ല; യുവതിയെ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതില്‍ യുവതിയെ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്‍ സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിയായ മമത ശര്‍മ്മ(35)യെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബ്രഹ്മപാല്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അക്ഷര്‍ധാം മന്ദിറിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഭവ ദിവസം മമത ശര്‍മ ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ബ്രഹ്മപാല്‍ മമതയുടെ ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചുറ്റിക കൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടു വര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

Top