യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകി; ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകിയെന്ന് ആരോപിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദിവസങ്ങൾക്ക് മുമ്പ് വിമാനയാത്രയ്ക്കിടെ വിതരണം ചെയ്ത സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് ഇൻഡിഗോയ്ക്കെതിരെ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മറുപടി നൽകുമെന്നും ഇൻഡിഗോ പ്രതികരിച്ചു. 2023 ഡിസംബർ 29ലെ ഡൽഹി-മുംബൈ ഫ്ലൈറ്റ് നമ്പർ 6E 6107ൽ ആണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. തനിക്ക് ലഭിച്ച സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ടെത്തുന്നതിന്റെ വീഡിയോ യാത്രക്കാരി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇൻഡിഗോ ക്ഷമാപണം നടത്തിയിരുന്നു. വിമാനയാത്രയ്ക്കിടെ നൽകിയ സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ടെത്തുന്നതിന്റെ ഹ്രസ്വ വീഡിയോ യാത്രക്കാരിയായ ഖുശ്ബു ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സാൻഡ്‌വിച്ച് വിളമ്പുന്നത് നിർത്തിയെന്നും. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.

ജനുവരി 2-ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പിയതിന് എയർലൈനിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കുന്നതിന് ആവശ്യപ്പെട്ട് ഇൻഡിഗോയോയ്ക്ക് നോട്ടീസ് നൽകുകയായിരുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (എഫ്എസ്എസ്) നിയമം അനുസരിച്ച് നടപടിയെടുക്കണം .നോട്ടീസിന് മറുപടി നൽകാൻ എയർലൈൻസിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Top