ഖത്തറിലെത്തുന്ന യാത്രക്കാരെ സൗജന്യ റാന്‍ഡം കൊവിഡ് ടെസ്റ്റിന് വിധേയരാക്കും

ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഒരു ചെറുവിഭാഗത്തെ എയര്‍പോര്‍ട്ടില്‍ വച്ച് റാന്‍ഡം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാരില്‍ ഏതാനും ചിലരെ തിരഞ്ഞെടുത്ത് സൗജന്യമായി കൊവിഡ് പരിശോധന നടത്താനാണ് പദ്ധതി. യാത്രക്കാരുടെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാരില്‍ ആരു വേണമെങ്കിലും കൊവിഡ് ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെടാം. യാത്രയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധന നടത്തിയ ശേഷം വരുന്നവരെയും റാന്‍ഡം ടെസ്റ്റിന് വിധേയരാക്കും.

പരിശോധനയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എയര്‍പോര്‍ട്ടിലുള്ള മെഡിക്കല്‍ സംഘം ടെര്‍മിനലിനകത്തു വച്ച് അക്കാര്യം അറിയിക്കും. പരിശോധന സൗജന്യമായിരിക്കുമെന്നും ഏതാനും മിനിറ്റുകള്‍ മാത്രമേ പരിശോധനയ്ക്കായി എടുക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

പരിശോധന കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാം. ടെസ്റ്റ് ഫലം വരുന്നതുവരെ ഇഹ്തിറാസ് ആപ്പില്‍ പച്ച തന്നെയായിരിക്കും കാണിക്കുക. 24 മണിക്കൂറിനകം പരിശോധനാ ഫലം എസ്എംഎസ് ആയി ലഭിക്കും. ഫലം പോസിറ്റീവ് ആകുന്നവരെ തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Top