നാല് മാസങ്ങളായി പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചുവെന്ന് പെട്രോളിയം മന്ത്രാലയം

കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പനയില്‍ ഇടിവ് തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 0.9 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ 10.2 ശതമാനവുമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ വാനുകളുടെ വില്‍പനയില്‍ 0.8 ശതമാനമെന്നതില്‍ നിന്നും ചെറിയ തോതില്‍ വര്‍ദ്ധനവുണ്ടായി.

ഇന്‍ഷുറസ് പ്രീമിയത്തിലെ വര്‍ദ്ധനവ്, പലിശ നിരക്കുകളിലുണ്ടായ വ്യത്യാസം, ഉയര്‍ന്ന ഇന്ധനവില തുടങ്ങിയവ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവുണ്ടാക്കിയതാണ് വില്‍പന ഇടിയാനുള്ള പ്രധാന കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് മീഡിയം & ഹെവി വെഹിക്കിള്‍സിന്റെ വില്‍പന കുറഞ്ഞിരിക്കുന്നത്. എന്‍.ബി.എഫ്.സികളിലെ പണപ്രതിസന്ധി കാരണം വാണിജ്യ വാഹന ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതായാണ് നിഗമനം.ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 7.1 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ വാണിജ്യ വാഹനങ്ങളായ വലിയ ട്രക്കുകളുടെയും ബസുകളുടെയും വില്‍പനയില്‍ കുറവുണ്ടായി.

ചിലയിനം വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും വാണിജ്യ വാഹനങ്ങളുടെ മൊത്തം വില്‍പന 5.7 ശതമാനമായി നവംബറില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 8 മാസങ്ങളിലായി ലൈറ്റ്, മീഡിയം & ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിളുകളുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 31.5 ശതമാനമാണ്. അതേസമയം ഇതേ കാലയലവില്‍ പാസഞ്ചര്‍ വെഹിക്കിള്‍സിലുണ്ടായ വളര്‍ച്ച 6.1 ശതമാനം മാത്രമാണ്.

Top