പാര്‍ട്ടി പുനസംഘടന; കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കള്‍

കോഴിക്കോട്: സംസ്ഥാനത്ത് പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കെ സുധാകരനെതിരേ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. ഡി.സി.സി അധ്യക്ഷന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ലെന്ന പരസ്യ ആക്ഷേപവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് സമാന പരാതികളുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്നത്.

തര്‍ക്കങ്ങളുണ്ടെന്നും മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും അഭിപ്രായം സ്വീകരിക്കണം. തര്‍ക്കങ്ങളെല്ലാം ഹൈക്കമാന്‍ഡ് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചില അപശബ്ദങ്ങള്‍ ഉയരുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരെ തഴയുന്നുവെന്ന് ചൂണ്ടിക്കട്ടി വി.എം.സുധീരനും രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ നിന്ന് താനുള്‍പ്പെടെയുള്ള മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ പലരും ഒഴിവാക്കപ്പെട്ടു. ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ കൂടി മാത്രമാണ് ഈ വിവരം അറിഞ്ഞതെന്നും സുധീരനും പറഞ്ഞു.

 

Top