കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കുളത്തുപ്പുഴ ഭാഗത്ത് വെച്ചാണ് നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയില്‍ പൂര്‍ണമായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകളും ഇവിടെ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഫോറന്‍സിക് സംഘവും പ്രതികള്‍ക്കൊപ്പം തെളിവെടുപ്പിനായി ഉണ്ടായിരുന്നു. പ്രതികള്‍ കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവര്‍ മൊഴിയില്‍ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.കേസില്‍ ആദ്യ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറയുന്നത്. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികള്‍ ആവര്‍ത്തിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങള്‍ എല്ലാം വിവരിച്ചു നല്‍കിയിരുന്നു. വന്‍ പൊലീസ് സന്നാഹമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴുണ്ടായിരുന്നത്. ഏഴു ദിവസത്തേക്കാണ് പ്രതികളായ പത്മകുമാര്‍, അനിത കുമാരി, അനുപമ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനോടൊപ്പം പ്രതികളെ ചോദ്യം ചെയ്യലും തുടരുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

 

Top