ശിവസേന സ്ഥാനാര്‍ഥിക്കായി മഹാരാഷ്ട്രയിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്

മുംബൈ: അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കാനിരിക്കെ ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരരംഗത്ത് നിന്ന്‌ പിന്‍വലിച്ചു. വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിയായ റുതുജ ലട്‌കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് വഴിയൊരുക്കാനാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. റുതുജയ്‌ക്കെതിരെ മുര്‍ജി പട്ടേലിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.

ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കയെ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയോട് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ശിവസേ ഷിന്ദേ വിഭാഗം നേതാക്കള്‍, നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങിയവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

Top