പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: ഗുരുവായുരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി.

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ല എന്ന നിലയില്‍ പ്രചാരണം നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. വിശ്വസികള്‍ അടക്കമുള്ള പൊതുസമൂഹം ദുഷ്പ്രചാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയില്ലെന്ന് ഉറപ്പുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2010ലാണ് നടത്തിപ്പിലെ അഴിമതികളും അപകാതകളും ചൂണ്ടിക്കാട്ടി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത്. ഇൗ ഹരജിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ തീരുമാനമായത്.

എന്നാല്‍ കോടതി വിധി നടപ്പാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ തടയുന്ന സമീപനമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായതെന്നും മുഖമന്ത്രിയുടെ ഒാഫീസ് കുറ്റപ്പെടുത്തുന്നു.

ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത് അഴിമതി നില നിന്ന സാഹചര്യത്തിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Top