മണിപ്പുര്‍ വിഷയത്തില്‍ രണ്ടാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം; രാജ്യസഭ രണ്ടരവരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ രണ്ടാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. രാജ്യസഭ രണ്ടരവരെ നിര്‍ത്തിവയ്ക്കുകയും ബഹളത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ലോക്‌സഭ പുനരാരംഭിക്കുകയും ചെയ്തു. ലോക്‌സഭ രാവിലെ ആരംഭിച്ചതുമുതല്‍ മണിപ്പുര്‍ കലാപത്തില്‍ പ്രതിപക്ഷം അടിയന്തര ചര്‍ച്ച ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നതുവരെ പ്രക്ഷോഭമെന്ന നിലപാടിലാണു പ്രതിപക്ഷം. പ്രധാനമന്ത്രി വിഷയത്തെക്കുറിച്ചു പറഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞെങ്കിലും സഭയ്ക്കകത്തു പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ സമ്മര്‍ദ്ദം തുടരവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഇന്നു മറുപടി നല്‍കും. മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുന്‍പുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പുര്‍ വിഷയം ഏതു ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കര്‍ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Top