പാര്‍ലമെന്റ് പ്രധാന കവാടത്തിലെ ഗാന്ധി പ്രതിമ നീക്കി

ന്യൂഡല്‍ഹി: ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്‍ പറയുന്നത്. പാര്‍ലമെന്റിലെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് നിലവില്‍ പ്രതിമ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ളത്.

പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ സമരങ്ങളിലും എം.പിമാരുടെ കൂടിക്കാഴ്ച്ചകളിലും സ്ഥിരസാന്നിധ്യമായിരുന്നു മാറ്റിവെച്ച ഗാന്ധി പ്രതിമ. കാര്‍ഷിക നിയമത്തിനെതിരായ പാര്‍ലമെന്റ് എം.പിമാരുടെ സമരവും ഈ ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു.

1993ല്‍ ശിവരാജ് പാട്ടീല്‍ സ്പീക്കറായിരുന്ന കാലയളവിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയാണ് പ്രതിമ സ്ഥാപിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സംബന്ധമായ നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി അനുമതിയോടെ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിക്കുന്നത്.

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതോടെ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച നിലവിലെ പാര്‍ലമെന്റ് മ്യൂസിയമാക്കി മാറ്റും. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റഞ കെട്ടിടത്തിന് തറക്കല്ലിട്ടത്.

Top