പരീക്കറിനു മേല്‍ ബിജെപി അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നു; മുന്‍ ആര്‍എസ്എസ് നേതാവ്

പനാജി:ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ആര്‍എസ്എസ് നേതാവ് സുഭാഷ് വെലിംഗര്‍. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ ബി.ജെ.പി നേതൃത്വം അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സുഭാഷ് തുറന്നടിച്ചു. അധികാരത്തില്‍ തുടരുന്നതിന് വേണ്ടി കേന്ദ്രനേതാക്കള്‍ പരീക്കറിന് മേല്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണെന്നും സുഭാഷ് പറഞ്ഞു.

‘ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അദ്ദേഹത്തിന് പൂര്‍ണമായും വിശ്രമം വേണം. എന്നാല്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രം തന്നെയാക്കി ഗോവയെ നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹത്തെ നിര്‍ബന്ധിച്ച് ആ സ്ഥാനത്ത് ഇരുത്തുകയാണ്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കും’. സുഭാഷ് വെല്ലിംഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രത്തിന് ഗോവയില്‍ പരീക്കറിന് പകരക്കാരനായി ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാം. ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ബി.ജെ.പിക്ക് അധികകാലം ഇതേനിലയില്‍ തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ പ്രതിനിധികള്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പിയില്‍ ഇപ്പോള്‍ ഉള്ളവരെല്ലാം മറ്റ് പാര്‍ട്ടികളില്‍ നിന്നും കെട്ടിയിറക്കിയവരാണെന്നും സുഭാഷ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പോടെ ഗോവയില്‍ നിന്നും ജനങ്ങള്‍ ബി.ജെ.പിയെ തൂത്തെറിയുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബി.ജെ.പിക്ക് ആവില്ലെന്നും ആര്‍.എസ്.എസ് മുന്‍ നേതാവ് ആയ സുഭാഷ് പറയുന്നു.

എന്നാല്‍ സുഭാഷ് വെല്ലിംഗറിന്റെ പ്രസ്താവനക്കെതിരെ ഗോവ ബി.ജെ.പി തലവന്‍ വിനയ് തെണ്ടുല്‍ക്കര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ പരീക്കറിന് കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. ദല്‍ഹി എയിംസ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 15 നാണ് പരീക്കര്‍ ഗോവയിലെത്തിയത്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഗോവയില്‍ ഭരണം അനിശ്ചിതത്വത്തിലാണെന്ന വിമര്‍ശനം ജനങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്.

Top