സ്‌കൂള്‍ബസ് അപകടം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു

കാന്‍ഗ്ര: ഹിമാചല്‍ പ്രദേശിലെ സ്‌കൂള്‍ ബസ് അപകടം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. കാന്‍ഗ്ര ജില്ലയില്‍ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തില്‍ 27 വിദ്യാര്‍ഥികളാണ് മരിച്ചത്. ഏപ്രില്‍ 9നായിരുന്നു അപകടമുണ്ടായത്.

അഡീഷണല്‍ ജില്ലാമജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധികാരികള്‍ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. മൂന്നിലധികം വകുപ്പുകള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ട്. സിബിഐയ്ക്ക് അത് കണ്ടെത്താനാകും. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും രക്ഷിതാക്കളില്‍ ഒരാളായ പതാനിയ പറഞ്ഞു.

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും വളരെ സത്യസന്ധമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു. എന്നാല്‍, ട്രക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ലെന്ന് മറ്റൊരു കുട്ടിയുടെ അച്ഛനായ നരേഷ് സിംഗ്‌ വിമര്‍ശിച്ചു.

Top