50 ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: പാറശ്ശാലയിൽ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ ഷാരോൺ രാജിനെ മുമ്പ് കോളജിൽ വച്ചും വധിക്കാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസിൽ ഡോളോ ഗുളികകൾ കലക്കി നൽകിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയത്. ഇതിനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടർന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാൻ നൽകി.

എന്നാൽ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഗ്രീഷ്മയെ കോളജിൽ കൊണ്ടുപോയി തെളിവെടുക്കും. കൂടാതെ, താലി കെട്ടിയശേഷം ഗ്രീഷ്മയും ഷാരോണും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.

ഗ്രീഷ്മയുമായി ഇന്നലെ രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ പൊലീസ് ഉടൻ തീരുമാനമെടുത്തേക്കും.

Top