പാരാലിമ്പിക്‌സ്; ജാവലിനില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണം, ലോക റെക്കോര്‍ഡ്‌ !

ടോക്യോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യ. എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്.

ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ അരക്കിട്ടുറപ്പിച്ചു.

സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം. ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു വെങ്കലവും നേടി. ഇരുവരും യഥാക്രമം 66.29 മീറ്ററും 65.61 മീറ്ററും എറിഞ്ഞാണ് സുമിതിന് പിന്നിലെത്തിയത്.

 

Top