കോപ്പ അമേരിക്ക; ചിലിയെ തകര്‍ത്ത് പാരഗ്വായ്

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിലിയെ തകര്‍ത്ത് പാരഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പാരഗ്വായുടെ ജയം. ഇതോടെ ഗ്രൂപ്പില്‍ ഒരു മത്സരം ബാക്കിനില്‍ക്കേ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

33-ാം മിനിറ്റില്‍ ബ്രയാന്‍ സമുദിയോയും 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിഗ്വല്‍ അല്‍മിറോണുമാണ് പാരഗ്വായുടെ ഗോളുകള്‍ നേടിയത്. കാര്യമായ മുന്നേറ്റങ്ങള്‍ കാണാതിരുന്ന ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ ബ്രയാന്‍ സമുദിയോയാണ് പാരഗ്വായ്ക്കായി ആദ്യ ഗോള്‍ നേടിയത്. മിഗ്വല്‍ അല്‍മിറോണ്‍ എടുത്ത കോര്‍ണര്‍ സമുദിയോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. താരത്തെ മാര്‍ക്ക് ചെയ്യാതിരുന്ന ചിലിയന്‍ പ്രതിരോധത്തിന്റെ പിഴവും ഗോളിന് കാരണമായി.

15-ാം മിനിറ്റില്‍ പാരഗ്വായ്ക്കാണ് ആദ്യ അവസരം ലഭിച്ചത്. മത്തിയാസ് വില്ലസാന്റിയുടെ ഷോട്ട് ക്ലോഡിയോ ബ്രാവോ തടഞ്ഞു. 16-ാം മിനിറ്റില്‍ ഹെക്ടര്‍ മാര്‍ട്ടിനിന്റെ ഹെഡര്‍ പുറത്തേക്ക് പോയി. 21-ാം മിനിറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ലഭിച്ച അവസരങ്ങള്‍ ചിലിയുടെ ബെന്‍ ബ്രെരട്ടനും മുതലാക്കാനായില്ല.

55-ാം മിനിറ്റില്‍ കാര്‍ലോസ് ഗോണ്‍സാലസിനെ ചിലി താരം ഗാരി മെഡല്‍ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈനീട്ടി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വല്‍ അല്‍മിറോണ്‍ 58-ാം മിനിറ്റില്‍ പാരഗ്വായുടെ ലീഡുയര്‍ത്തി.

 

Top