പപ്പു യാദവിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു

പട്‌ന: ബിഹാറില്‍ പപ്പു യാദവിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജന്‍ അധികാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും പപ്പു യാദവ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിഹാറിലെ പുര്‍ണിയ ലോക്സഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പപ്പു യാദവ് ജനവിധി തേടുമെന്നാണ് സൂചന.

ആര്‍ജെഡിയിലായിരുന്ന പപ്പു യാദവ് 2015-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പുറത്താകുകയായിരുന്നു. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.കോണ്‍ഗ്രസിന് ആശ്വാസമായി മറ്റു രണ്ടു നേതാക്കള്‍കൂടി ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപി ഡാനിഷ് അലിയാണ് അതില്‍ പ്രധാനി. ഉത്തര്‍പ്രദേശിലെ അംറോഹയിലെ സിറ്റിങ് എംപിയായ ഡാനിഷ് അലി ഇവിടെനിന്ന് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

ജമ്മു കശ്മീരിലെ ശക്തനായ നേതാവ് ചൗധരി ലാല്‍ ലാല്‍ സിങും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് തവണ എംപിയും നാല് തവണ എംഎല്‍എയും ആയിട്ടുള്ള ലാല്‍ സിങ് ദോഗ്ര സമുദായത്തില്‍നിന്നുള്ള പ്രബല നേതാവാണ്.

Top