പാരീസ്: സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു. 42 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്ന ദിയൂപ്പ് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചു. സെനഗലിനായി 63 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
2002ലെ ലോകകപ്പില്‍ ഫാബിയന്‍ ബര്‍ത്തേസും ലിലിയന്‍ തുറാമും മാഴ്സല്‍ ഡിസേലിയും സില്‍വിയന്‍ വില്‍റ്റോഡും ഡേവിഡ് ട്രൈസഗെയും പാട്രിക് വിയേരയും തിയറി ഹെന്‍റിയും എല്ലാം അടങ്ങുന്ന ഫ്രാന്‍സിന്‍റെ വമ്പന്‍ താരനിരക്കെതിരെ ഗോള്‍ നേടിയാണ് ദിയൂപ്പ് താരമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ യുറുഗ്വേയും സെനഗലും സമനിലയായ(3-3) മത്സരത്തില്‍ രണ്ട് ഗോളുകള്‍ ദിയൂപ്പിന്‍റെ ബൂട്ടുകളില്‍ നിന്നായിരുന്നു. ഏറെ ആരാധകർ ഉള്ള ദിയൂപ്പിന്റെ മരണ വാർത്ത വലിയ ഞെട്ടലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.