പാനൂര്‍ പീഡനം; അറസ്റ്റ് വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി

കണ്ണൂര്‍: പാനൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് സംസ്ഥാനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ കെ ശൈലജ. പാനൂരില്‍ നാലാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഉള്‍പ്പടെ പീഡനത്തിന് ഇരയാക്കിയ ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിലാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിയെത്തിയത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ പത്മരാജനെ പരാതി നല്‍കി ഒരു മാസമായിട്ടും പൊലീസ് പിടികൂടിയിട്ടില്ല. ഇയാളിപ്പോള്‍ ഒളിവിലാണ്.

രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്പി ഉരുണ്ട് കളിക്കുകയാണ്. സ്‌കൂളില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ കര്‍ശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.

പരാതി നല്‍കി ഒരു മാസമായിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അവധി ദിനമായ ശനിയാഴ്ച സ്‌കൂളില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

Top