പിഎന്‍ബി തട്ടിപ്പ്; രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

MEHULI CHOKSY

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വന്‍ സാമ്പത്തിക തട്ടിപ്പിന് ശേഷം രാജ്യം വിട്ട മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ വേണ്ടിയുള്ളതാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.

പാസ്‌പോര്‍ട്ടിനൊപ്പം 177 ഡോളറും ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മെഹുല്‍ ചോക്‌സിക്ക് ആന്റിഗ്വയിലേയും ബര്‍ബൂഡയിലേയും പൗരത്വം ലഭിക്കുന്നത്. ഇരട്ട പൗരത്വം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചോക്‌സിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ മെഹുല്‍ ചോക്‌സി തയാറാകുന്നത്.

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ആന്റിഗ്വയില്‍ പുരോഗമിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വ്യാജ രേഖകള്‍ ചമച്ച് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും ചേര്‍ന്ന് 13,500 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് പുറത്ത് വരുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇരുവരും രാജ്യം വിട്ടത്.

സിബിഐയുടെ അഭ്യത്ഥന പ്രകാരം ഇന്റര്‍ പോള്‍ മെഹുല്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആന്റിഗ്വയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനാകില്ലെന്ന് ചോക്‌സി അടുത്തിടെ മുംബൈ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയിലും വിദേശത്തുമായുള്ള മെഹുല്‍ ചോക്‌സിയുടെ 250 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.

Top