കള്ളപ്പണം പിടികൂടിയ സംഭവം;പഞ്ചാബ് പൊലീസിനെതിരെ ആരോപണം,6 കോടി തട്ടിയെന്ന്…

ജലന്ധര്‍; പഞ്ചാബ് പൊലീസ് ബലം പ്രയോഗിച്ചാണ് തന്റെ പണം പിടിച്ചെടുത്തതെന്ന ആരോപണവുമായി ഫാ.ആന്റണി മാടശ്ശേരി. ഖന്ന പൊലീസ് സംഘം പിടിച്ചെടുത്ത തുകയില്‍ 9.66 കോടി രൂപ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതെന്നും വൈദികന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഫാദര്‍ ആന്റണി മാടശ്ശേരിയെ കള്ളപ്പണം കൈവശം വെച്ചുവെന്ന് കാണിച്ച് പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ജലന്ധറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വൈദികന്‍ ഉന്നയിച്ചത്.

സഹോദയ കമ്പനിയുടെ രേഖകളുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തത്. പര്‍താപുരയിലെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി 16.65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ 9 കോടി 66 ലക്ഷം മാത്രമേ പൊലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുള്ളൂവെന്നും, 6 കോടി 66 ലക്ഷം രൂപ എവിടെയാണെന്നതിന് പഞ്ചാബ് പൊലീസ് ഉത്തരം പറയണമെന്നും ഫാദര്‍ ആന്റണി മാടശ്ശേരി പറഞ്ഞു.

3 വാഹനങ്ങളില്‍ നിന്ന് ജലന്ധര്‍ അംബാല ഹൈവേയില്‍ വച്ച് പണം പിടിച്ചെടുത്തുവെന്ന ഖന്ന എസ് എസ് പി ദ്രുവ് ദഹിയയുടെ അവകാശ വാദം വാസ്തവ വിരുദ്ധമാണെന്നും , എസ് എസ് പി ക്കും മറ്റ് പൊലീസുകാര്‍ക്കും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഇമെയില്‍ അയച്ചുവെന്നും ഫാദര്‍ ആന്റണി മാടശ്ശേരി പറഞ്ഞു.

Top