ശശികലയ്ക്ക് ആശംസ; വിശദീകരണവുമായി പനീര്‍ ശെല്‍വത്തിന്റെ മകന്‍

ചെന്നൈ: ശശികലയ്ക്ക് ആശംസയറിയിച്ച സംഭവത്തില്‍ വിശദീകരണവുമായി ഒ പനീര്‍ ശെല്‍വത്തിന്റെ മകന്‍. ആശംസ രാഷ്ട്രീയ പ്രസ്താവന അല്ലെന്നും മാനുഷിക പരിഗണനയുടെ പുറത്താണ് പ്രസ്താവന നടത്തിയതെന്നും ജയദീപ് വിശദീകരിച്ചു. സംഭവത്തില്‍ എടപ്പാടി പക്ഷം നടപടി ആവശ്യപ്പെട്ടതിന് ഇടയിലാണ് വിശദീകരണമെത്തുന്നത്. ശശികലയ്ക്ക് വേഗം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെ എന്നായിരുന്നു ജയദീപിന്റെ ആശംസ.

ശശികല ജയില്‍മോചിതയായതിന് പിന്നാലെ എഐഎഡിഎംകെ പിളര്‍ത്തുമെന്ന് ടിടിവി ദിനകരനും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും വെല്ലുവിളി നടത്തിയിരുന്നു. എഐഎഡിഎംകെയിലെ ഒപിഎസ് പക്ഷ നേതാക്കളെല്ലാം പാര്‍ട്ടി വിടുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ഈ വാദത്തെ ശരിവയ്ക്കുന്ന രീതിയിലാണ് എഐഎഡിഎംകെയിലെ പുതിയ സംഭവവികാസങ്ങള്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ജയലളിതയുടെ മുന്‍തോഴി ശശികല ജയില്‍ മോചിതയായതോടെയാണ് പാര്‍ട്ടിയില്‍ അസ്വരാസ്യങ്ങള്‍ ആരംഭിച്ചത്. ശശികലയെ അനുകൂലിച്ച് പോസ്റ്റര്‍ പതിച്ച നേതാവിനെ കഴിഞ്ഞ ദിവസം അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കായിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മകന്‍ ശശികലയെ സ്വാഗതം ചെയ്തു രംഗത്ത് എത്തിയത്.

അണ്ണാഡിഎംകെയുടെ യുവജനവിഭാഗം നേതാവ് കൂടിയായ ജയപ്രദീപിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ജയപ്രദീപിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഒ.പനീര്‍സെല്‍വമാണെന്നാണ് എടപ്പാടി പക്ഷം ആരോപിക്കുന്നത്. ഒപിഎസിന്റെ മൗനാനുവാദത്തോടെയാണ് ജയപ്രദീപിന്റെ നീക്കമെന്നും പാര്‍ട്ടിയിലെ ഇപിഎസ് വിഭാഗം ആരോപിക്കുന്നു.

 

Top