പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍

G sudhakaran

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി പറഞ്ഞു.

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ലെന്നും അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണെന്നും പഴയ എസ് എഫ് ഐ ഭാരവാഹിയാണെന്നും മന്ത്രി വിമര്‍ശിച്ചു. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ഇത്തവണ തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞിരുന്നു. പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

സുരക്ഷ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരുവാഭരണം സുരക്ഷിതമായി എത്തുമെന്നും സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ അകറ്റാന്‍ ഇടയാക്കില്ലെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top