പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കില്ല

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല. സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് കല്‍നട യാത്രയായി വിലാപയാത്ര നടത്തും.

ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പെതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്രമ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പൊതു ദര്‍ശനം വേണ്ടെന്ന് തീരുമാനിച്ചത്.

തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ഇതാകാം മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.

Top