ശാസ്താംകോട്ടയില്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഡോക്ടറെ മര്‍ദിച്ചതായി പരാതി

കൊല്ലം: ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തുവെന്ന് പരാതിപ്പെട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടമാര്‍ ഒ.പി ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച രാത്രി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ തന്റെ തൊട്ടടുത്ത വാര്‍ഡില്‍ കിണറ്റില്‍ വീണ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തി. ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ച ശേഷം പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറോട് മരണം സ്ഥിരീകരിച്ച് നല്‍കണമെന്ന ആവശ്യപ്പെട്ടു.

മറ്റൊരു രോഗിക്ക് പ്ലാസ്റ്റര്‍ ഇടുന്നതിന്റെ തിരക്കിലായിരുന്നതിനാല്‍ ഡോക്ടര്‍ ഇവിടെ എത്താന്‍ വൈകി. തുടര്‍ന്ന് മരണം സ്ഥിരീകരിച്ച് നല്‍കണമെങ്കില്‍ ആശുപത്രിയില്‍ ഇ.സി.ജി എടുക്കണമെന്ന നടപടി ക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്ഷുഭിതനായ പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറെ അസഭ്യം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടറെ മര്‍ദിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതുകൊണ്ട് തന്നെ പ്രസിഡന്റ് ശ്രീകുമാറിനേയും ഒപ്പമുണ്ടായിരുന്നവരേയും അറസ്റ്റ് ചെയ്യേണ്ടി വരും.

അതേസമയം ഡോക്ടര്‍ തങ്ങളെ മര്‍ദിച്ചുവെന്ന് കാണിച്ച് പരാതി കൊടുത്ത പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ ഒ.പി ബഹിഷ്‌കരിച്ച് സമരം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് തീരുമാനം.

 

Top