രണ്ട് ചുംബനത്തിന് 20,000 രൂപ നഷ്ടപരിഹാരം ; യുവാവിനോട് ബീഹാര്‍ ഗ്രാമകോടതി

പട്‌ന: ബീഹാറിലെ ഗ്രാമകോടതി പെണ്‍കുട്ടിയെ രണ്ട് തവണ ചുംബിച്ച യുവാവിനോട് നഷ്ടപരിഹാരമായി 20000 രൂപ നല്‍കാന്‍ അവശ്യപ്പെട്ടു. പാട്‌നയിലാണ് ഈ വ്യത്യസ്തമായ വിധി നടപ്പിലാക്കിയത്.

കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മുഹമ്മദ് ഇര്‍ഷാദ് എന്നയാള്‍ കയറി പിടിക്കുകയും ഇരു കവിളുകളിലുമായി ചുംബിക്കുകയും ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയും മാതാപിതാക്കള്‍ മുഹമ്മദിനെതിരെ ഗ്രാമകോടതിയില്‍ പരാതി അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഗ്രാമകോടതി പെണ്‍കുട്ടിയെയും വീട്ടുകാരേയും മുഹമ്മദിനെയും വീട്ടുകാരേയും വിളിച്ചു വരുത്തി സംഭവത്തെക്കുറിച്ച് ആരാഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 20,000രൂപ നല്‍കാനും ആവശ്യപ്പെട്ടു.

മുഹമ്മദിന്റെ വീട്ടുകാര്‍ക്ക് ഗ്രാമകോടതിയുടെ ഈ തീരുമാനം സമ്മതമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ തീരുമാനത്തെ എതിര്‍ത്തു. തന്നെ മുഹമ്മദ് വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി പറഞ്ഞു. സമൂഹത്തില്‍ തനിക്ക് തല ഉയര്‍ത്തി നടക്കണമെന്നും തന്റെ ഭാവി സുരക്ഷിതമാകാന്‍ മുഹമ്മദ് തന്നെ വിവാഹം കഴിക്കണമെന്നുമുള്ള തീരുമാനം പെണ്‍കുട്ടി അറിയിച്ചു. പിഴയൊടുക്കി മോചിതനായി മുഹമ്മദ് പോയാല്‍ തന്നെ ഇനി ആരു വിവാഹം കഴിക്കുമെന്നും പെണ്‍കുട്ടി ഗ്രാമകോടതിയില്‍ ചോദിച്ചു.

എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തനിക്ക് താല്പര്യം ഇല്ലെന്ന് മുഹമ്മദ് വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഈ സംഭവത്തില്‍ തങ്ങള്‍ ജാഗരൂകരാണെന്നും അന്വേഷണം ആരംഭിച്ചുവെന്നും ലോക്കല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ വ്യക്തമാക്കി.

Top