‘ആക്രമിച്ചത് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ പിതാവാണ്, സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മരിക്കേണ്ടി വരുമെന്ന് പാല്‍രാജിന്റെ ഭാര്യ

ഇടുക്കി: വണ്ടിപെയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പാല്‍രാജിനെ ന്യായീകരിച്ച് കുടുംബം. പെണ്‍കുട്ടിയുടെ പിതാവ് പാല്‍രാജിനെ ഇങ്ങോട്ട് കയറി ആക്രമിക്കുകയാണെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. ആക്രമണം കരുതിക്കൂട്ടിയായിരുന്നില്ലെന്നും സ്വയരക്ഷയ്ക്കാണ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു. പാല്‍രാജിനെതിരെ പൊലീസ് കള്ളക്കേസെടുക്കുന്നുവെന്നാണ് കുടുംബം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഉത്തരം പറയണമെന്നാണ് കുടുംബം പറയുന്നത്. അര്‍ജുനെ കോടതി വെറുതെ വിട്ട അന്ന് മുതല്‍ ഞങ്ങള്‍ പേടിച്ചാണ് കഴിയുന്നത്. ഞങ്ങളെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നീതി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പാല്‍രാജിന്റെ ഭാര്യ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്നാണ് പൊലീസിന്റെ എഫ്ഐആര്‍. പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പൊലീസ് പറയുന്നില്ല. അപ്പോഴുള്ള പ്രകോപനത്തെ തുടര്‍ന്നാകാം ആക്രമണമെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പൊലീസ് പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പാല്‍രാജിനെ റിമാന്‍ഡ് ചെയ്തു.

Top