ഞെട്ടിക്കുന്ന കണക്കുകള്‍; പാലിയേക്കര ടോളില്‍ പിരിച്ച് കിട്ടിയത് ചെലവാക്കിയതിന്റെ 97%

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലൂടെയുള്ള ദേശീയ പാത നിര്‍മ്മിക്കുന്നതിനുള്ള 90 ശതമാനം തുകയും പിരിവിലൂടെ കിട്ടിയതായുള്ള കണക്കുകള്‍ പുറത്ത്. വിവരാവകാശ രേഖ പ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് ദേശീയപാത നിര്‍മ്മാണത്തിന് ചെലവാക്കിയ തുകയുടെ 97 ശതമാനം തുകയും ടോള്‍ പിരിവിലൂടെ തിരികെ കിട്ടിയെന്ന വിവരം ലഭിക്കുന്നത്.

അതേസമയം ഏറ്റവും തിരക്കേറിയ ഈ ടോള്‍ ബൂത്തില്‍ 2012ഫെബ്രുവരി 9-ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാന്‍ കരാറുണ്ട്. ഈ കരാറനുസരിച്ച് ഇനിയും പിരിവ് തുടരാന്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിയെ അനുവദിക്കുകയാണെങ്കില്‍ ചിലവാക്കിയ തുകയുടെ പത്ത് മടങ്ങ് കമ്പനിക്ക് ലഭിക്കും. എന്നാല്‍ വരുമാനം കൂടുമ്പോഴും അടിപാത നിര്‍മ്മാണം ഉള്‍പ്പെടെയുളള കരാറിലെ വ്യവസ്ഥകളൊന്നും ടോള്‍ കമ്പനി നടപ്പാക്കിയിട്ടുമില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

45,000-ത്തോളം വാഹനങ്ങളാണ് എല്ലാ ദിവസവും ടോള്‍ പ്ലാസ വഴി കടന്നു പോകുന്നത്. 30 ലക്ഷത്തില്‍ കൂടുതല്‍ രൂപയാണ് ദിനം പ്രതി ഇവിടെ നിന്ന് കിട്ടുന്നത്.

ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ അനുസരിച്ച് 2028 ജൂലായ് 21 വരെ ടോള്‍ പിരിക്കാം. മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിയ്ക്ക് ചെലവായത് 721.17 കോടി രൂപയാണ്. അതായത് 23 കോടി രൂപ കൂടി കിട്ടിയാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടും.

അതേസമയം, ടോള്‍ കമ്പനിയ്ക്ക് മുടക്കുമുതല്‍ തിരിച്ചുകിട്ടിയാല്‍ കരാര്‍ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി, പാത ഏററെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടോള്‍ പ്ലാസയില്‍ പിരിച്ചുകിട്ടിയ തുകയുടെ കണക്കുകള്‍ …

സാമ്പത്തിക വര്‍ഷം ടോളിലൂടെ കിട്ടിയ തുക
• 2011-12 8,32,67,640
• 2012-13 65,63,82,817
• 2013-14 80,29,91,173
• 2014-15 91,3077,506
• 2015-16 1009273062
• 2017-18 991872235
• 2018-19 1163794475
• 2019-20 204372166

ആകെ —- 698,13,67,273 ( 698 കോടി )

Top