അറബ് ലീഗില്‍ നിന്നും രാജിവെച്ച് പലസ്‌തീൻ

ജെറുസലേം : പലസ്തീന്‍ അറബ് ലീഗില്‍ നിന്നും രാജിവെച്ചു. പലസ്തീന്‍ അടുത്ത ആറു മാസത്തേയ്ക്ക് ഒരു അറബ് ലീഗ് സമ്മേളനങ്ങളിലും പങ്കെടുക്കില്ലെന്നാണ് തീരുമാനം. ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനുമുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സൗഹൃദം പുന:സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് പലസ്‌തീന്റെ ഈ നടപടി.

ചൊവ്വാഴ്ച പലസ്‌തീൻ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ടുള്ള കരാറിനെ അപമാനകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി. അറബ് ലീഗെന്ന കൂട്ടായ്മയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്ന രാജ്യമാണ് പലസ്തീന്‍. ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ വ്യാപാര-പ്രതിരോധ കരാറുകളാണ് തുടരാന്‍ തീരുമാനിച്ചത്.

ഇതിനെതിരെ പലസ്തീന് പിന്തുണ നല്‍കിയത് പാകിസ്താനും തുര്‍ക്കിയുമാണ്. ഈ മാസമാദ്യത്തില്‍ ഇസ്രായേല്‍ കരാറിനെ അപലപിക്കുന്ന പ്രമേയം പാസാക്കുന്നതില്‍ പലസ്തീന്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് വാഷിങ്ടണിൽ വച്ച് യുഐഇയും ബഹ്‌റൈനും ഇസ്രയേലുമായി കരാറിൽ ഒപ്പു വെക്കുന്നത്. ഈ കരാർ പലസ്‌തീൻ വിഷയത്തെ ഒറ്റിക്കൊടുക്കുന്നതും ഇസ്രയേല്‍ അധിനിവേശ മേഖലയില്‍ സ്വതന്ത്ര്യ രാഷ്ട്രത്തിനായുള്ള തങ്ങളുടെ ആവശ്യത്തെ തകര്‍ക്കുന്നതുമാണെന്നാണ് പലസ്തീനികള്‍ ആരോപിക്കുന്നത്.

വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ വെച്ച്‌ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മാലികി പലസ്‌തീന് ഇനി അറബ് ലീഗിൽ അധ്യക്ഷ പദവി ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്തിനെ പലസ്തീന്റെ തീരുമാനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Top