ഇസ്രയേൽ വാഗ്‌ദാനം ചെയ്‌ത വാക്‌സിൻ സ്വീകരിക്കില്ലെന്ന് പലസ്‌തീൻ

ടെൽ അവീവ്: പലസ്‌തീന് 10 ലക്ഷം ഡോസ് ഫൈസർ കൊവിഡ് വാക്‌സിൻ നൽകുമെന്ന് പുതിയ പ്രസിഡൻ്റ് നഫ്‌താലി ബെനറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ വാഗ്‌ദാനം ചെയ്‌ത കൊവിഡ്-19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കില്ലെന്ന് പലസ്‌തീൻ വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്.

കാലാവധി അവസാനിക്കാറായ വാക്‌സിൻ ആവശ്യമില്ലെന്ന് വ്യക്തമക്കി പലസ്‌തീൻ രംഗത്തുവന്നു. ജൂണിൽ കാലാവധി അവസാനിക്കാറായ വാക്‌സിൻ ഉപയോഗിക്കാൻ മതിയായ സമയമില്ല. അതിനാൽ ഇസ്രയേലിൻ്റെ വാഗ്‌ദാനം നിരസിക്കുകയാണെന്നും പലസ്‌തീൻ വ്യക്തമാക്കി. ജൂലൈയിലോ ഓഗസ്‌റ്റിലോ വാക്‌സിൻ കാലഹരണപ്പെട്ടേക്കാമെന്നും പലസ്‌തീൻ അതോറിറ്റി പറഞ്ഞു.

ആദ്യഘട്ടത്തിൽ എത്തിയ 90,000 ഡോസുകൾ ഇസ്രയേലിലേക്ക് തിരിച്ചയച്ചുവെന്നും പലസ്‌തീൻ സർക്കാർ അറിയിച്ചു. പലസ്‌തീൻ്റെ നടപടിയിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോസുകൾ ഉടൻ കാലഹരണപ്പെടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെനറ്റ് സമ്മതിച്ചിരുന്നു. യുഎൻ നിർദേശിച്ചിരിക്കുന്ന വാക്‌സിൻ നയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ പലസ്‌തീന് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. പലസ്‌തീന് വാക്‌സിൻ ലഭ്യമാകുമ്പോൾ തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ.

Top