തൊട്ടാല്‍ പൊളിയും; ഇത് സ്വന്തം സോഫ്ട്‌നെസ് കണ്ട് കണ്ണ് തള്ളിയ അല്‍ – ‘പാലാരിവട്ടം പുട്ട്’

കൊച്ചി: പിന്നില്‍ നിന്ന് കുത്തിയവരെ പോലും സ്‌നേഹത്തോടെ ഊട്ടാനേ മലയാളികളുടെ സ്വന്തം പുട്ടിനറിയൂ. എന്നാല്‍ ചായക്കടയില്‍ച്ചെന്ന് പുട്ട് പൊടിക്കാന്‍ ഇഷ്ടികയും ചുറ്റികയും ചോദിക്കുന്ന ചില കോമഡി കലാകാരന്മാര്‍ വന്‍ നാണക്കേടാണ് ആശാന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് ഒരു പേര്‌കൊണ്ട് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പുട്ട്.

”പാലാരിവട്ടം പുട്ട്” വളരെ സോഫ്റ്റാണെന്നും എളുപ്പം കഴിക്കാമെന്നും പറയാന്‍ ഇന്ന് ഇതിലും മികച്ച ഒരു ഉദാഹരണം വേറെയില്ല.തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റാണ് പുട്ടിന് ഇങ്ങനൊരു പേര് നല്‍കിയതിന് പിന്നില്‍.

പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്നസ് ആണെന്ന് പുട്ടിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എന്തായാലും സംഗതി ഉഷാറായി. പാലാരിവട്ടം പുട്ട് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. തൊട്ടാല്‍ പൊളിയുന്ന പുട്ടിന്റെ പരസ്യം നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ ഇതിനോടകം തന്നെ നിരവധി ട്രോളുകള്‍ ഇറങ്ങികഴിഞ്ഞു.

Top