പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹനീഷ് ഐഎഎസിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. നിര്‍മ്മാണ കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു, കരാറുകാരനില്‍ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേര്‍ത്തത്.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ്സിന് എട്ടേക്കാല്‍ കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ് നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയില്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ടി.ഒ.സൂരജിന്റെ ആരോപണങ്ങളെല്ലാം തന്നെ മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്നുമാണ് വിജിലന്‍സിന് ഹനീഷ് നല്‍കിയ മൊഴി.

Top