പാലാരിവട്ടം പാലം അഴിമതി; കരാര്‍ കമ്പനി 24.52 കോടി നല്‍കണമെന്ന് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. പാലം നിര്‍മ്മിച്ച കരാര്‍ കമ്പനി 24.52 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആര്‍ഡിഎസ് കമ്പനിയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിര്‍മ്മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റി. ഇത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നു.

2016 ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പെയാണ് മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലായിരുന്നു.

Top