പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

നടപടി മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്നാണ് സൂരജിന്റെ മൊഴി.

റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നത്. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയതെന്നും മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും ഭയമുള്ളതു കൊണ്ടല്ല എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top