പാലാരിവട്ടം മേല്‍പാലം അഴിമതി: കരാര്‍ കമ്പനിയുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിജിലന്‍സ് സംഘം പാലം കരാര്‍ എടുത്ത കമ്പനിയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. കരാര്‍ കമ്പനിയായ ആര്‍.ഡി.എസിന്റെ കൊച്ചി ഓഫീസിലായിരുന്നു വിജിലന്‍സ് റെയ്ഡ് നടത്തിയത് കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്‌ലാറ്റിലും വിജിലന്‍സ് പരിശോധന നടത്തി.

ആര്‍.ഡി.എസിന്റെ ഓഫീസില്‍ നിന്ന് നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തതായാണ് സൂചന. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ രൂപകല്പന മാറ്റിയതിലൂടെ കമ്പനിക്ക് വന്‍ലാഭം ഉണ്ടായെന്നും എഫ്.ഐ.ആറില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു.

മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

Top