പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് ടെന്‍ഡര്‍ സമര്‍പ്പിച്ചത് പാലം രൂപകല്‍പ്പന ചെയ്യുന്ന കണ്‍സള്‍ട്ടന്റ് ആരെന്ന കാര്യം മറച്ചുവെച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ടെന്‍ഡര്‍ നിരസിക്കേണ്ടതിന് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി ഇതിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

ടെന്‍ഡര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിസൈന്‍ തയ്യാറാക്കുന്നത് ആരെന്ന് വ്യക്തമാക്കണമെന്നാണ് ചട്ടം. സമാന രീതിയിലുള്ള രണ്ട് പാലങ്ങളുടെ ഡിസൈന്‍ തയ്യാറാക്കി അത് കമ്മീഷന്‍ ചെയ്തതിന്റെ തെളിവും ഹാജാരാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് കരാറുകാരനും ഡിസൈന്‍ കണ്‍സല്‍ട്ടന്റും തമ്മിലുള്ള ധാരണാ പത്രവും സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റിനെ സംബന്ധിച്ച ഒരു രേഖയും ഇല്ലാതെയായിരുന്നു കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ടസ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്.

ആര്‍ഡിഎസിന് തന്നെ കരാര്‍ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവല്പമെന്റിലെ ഉദ്യോഗസ്ഥര്‍ ടെന്‍ഡറിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Top