പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളെ വീണ്ടും പരിഗണിക്കും.

ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് ഇവരെക്കുറിച്ച് അറിയാമെങ്കിലും ആരൊക്കെയാണെന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും അതിനാല്‍ പ്രതികളെ ജയിലില്‍ വെച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ മോശമായി ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പ്രതികളെ ഈ മാസം 19 വരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ടി.ഒ സൂരജ് , പാലം നിര്‍മ്മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരെ കഴിഞ്ഞ ആഗസ്റ്റ് 30നാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top