ശ്രീനിവാസൻ കൊലക്കേസ്; പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. ജില്ലാ സെക്രട്ടറി അബൂബർ സിദ്ദിഖാണ് പിടിയിലായത്. ഇയാളെ പട്ടാമ്പിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി.

ശ്രീനിവാസൻ കൊലക്കേസിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തിരുന്നു . ഇയാളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചത്.

ശ്രീനിവാസൻ കൊലക്കേസിലെ 38മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്.

മലപ്പുറത്തെ 12 ആർഎസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആർഎസ് എസ് നേതാവ് സഞ്ജിത്തിന്റെ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ ഇയാളുടെ പെൻഡ്രൈവിൽ നിന്ന് കണ്ടെടുത്തിരുന്നു.

Top