11കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛനും അമ്മയും അറസ്റ്റിൽ

പാലക്കാട്: പോക്‌സോ കേസിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ഛനും അമ്മയും അറസ്റ്റിൽ. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛൻ മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു ഇവരുടെ തട്ടിക്കൊണ്ടുപോകൽ.

പാലക്കാടുനിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്.

മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉൾപ്പെടെയുള്ളവരെ ഏൽപിക്കുകയായിരുന്നു. പ്രതികൾക്ക് അനുകൂല നിലപാടാണ് മാതാപിതാക്കൾ സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കൾക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.

കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കൾ സ്വീകരിച്ചിരുന്നത്. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോൾ മാതാപിതാക്കൾ അടക്കുള്ളവർ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികൾ അടക്കം മൊഴി നൽകിയിരുന്നു.കാണാതായതിന് പിന്നാലെ, കുട്ടി മാതാപിതാക്കൾക്കൊപ്പം ആയിരിക്കുമെന്ന് സംരക്ഷണചുമതല വഹിച്ചിരുന്ന ബന്ധുക്കൾ ആരോപിച്ചിരുന്നു.

Top