രൂക്ഷമായ ദുര്‍ഗന്ധം; പാലക്കാട് 75 കിലോ പഴകിയ മത്സ്യം പിടികൂടി

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് മാര്‍ക്കറ്റില്‍ നിന്നും 75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് തത്സമയം മൊബൈല്‍ ലാബില്‍ പരിശോധിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച എറണാകുളം മരടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് പുഴുവരിച്ച മീന്‍ പിടികൂടിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീന്‍ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശില്‍ നിന്ന് മീന്‍ കൊണ്ടുവന്ന ഡ്രൈവര്‍മാര്‍ സ്ഥലത്ത് നിന്ന് മുങ്ങി.

മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാര്‍ കണ്ടെയ്‌നര്‍ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്.

ചീഞ്ഞ മീനില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുര്‍ഗന്ധവുമുണ്ടായി. ഒരു കണ്ടെയ്‌നറില്‍ 100 പെട്ടി മീനും മറ്റൊന്നില്‍ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ മീനിന്റെ സാന്പിള്‍ പരിശോധനയ്‌ക്കെടുത്തു.

Top