തേങ്കുറിശ്ശി ദുരഭിമാനക്കൊല; ആയുധങ്ങള്‍ കണ്ടെടുത്തു

പാലക്കാട് : തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലപാതകത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. അനീഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാര്‍ എന്നിവരെ കൊലപാതകം നടന്ന മാനാം കുളമ്പ് കവലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിന് തള്ളിയിട്ടു എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഒന്നാം പ്രതി സുരേഷ് ചെറുതുപ്പലൂര്‍ ഉള്ള വീട്ടില്‍ നിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. പിന്നീട് രണ്ടാം പ്രതി പ്രഭു കുമാറിന്റെ വീട്ടില്‍ നിന്ന് ഇരുമ്പ് വടിയും, വസ്ത്രങ്ങളും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പി സമീപത്തുള്ള തോട്ടില്‍ ആണ് ഇവര്‍ ഉപേക്ഷിച്ചത്.

ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. അനീഷുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി.

Top